പൊതു ഇടങ്ങളിൽ വെള്ളവും ഒആർഎസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നേത്യത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനം. അതികഠിന ചൂടിനെ നേരിടുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ തയ്യാറാക്കും.
വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകൾ സജ്ജമാക്കും. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയന്റ് ആക്കും. ഇഴജന്തുക്കൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മതിയായ ആന്റി വെനം ആശുപത്രികളിൽ ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു.
അതേസമയം, സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ തുടരുകയാണ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും തൃശൂർ , കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ ഇന്ന് പാലക്കാട് അടക്കമുള്ള ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത് . പാലക്കാട് 39.7 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിലെപുനലൂരിൽ 38.6 ഡിഗ്രി സെൽഷ്യസുമാണ് നിലവിൽ രേഖപ്പെടുത്തിയ താപനില. 12 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും ഉഷ്ണ തരംഗസാധ്യത മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞദിവസം പാലക്കാട്,തൃശൂർ ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചിട്ടുണ്ട്. 27 വരെ ഈ കാലാവസ്ഥ തന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും 3 പേർക്ക് സൂര്യാതപമേറ്റു. മലപ്പുറം വണ്ടൂരിൽ മുറ്റത്ത് കളിക്കുകയായിരുന്ന 4 വയസുകാരി ഇസ ജോൺസന് ശരീരമാസകലവും ജോലിക്കിടെ മലപ്പുറം താനൂരിൽ യുവാവിന്റെ കൈയ്യിലുമാണ് സൂര്യാതപമേറ്റത്. കൂടാതെ താമരശ്ശേരിയിൽ ജോലിക്കിടെ സുജേഷ് എന്ന യുവാവിനും പൊള്ളലേറ്റു.
