പ്രസവത്തിനു പിന്നാലെ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് കുടുംബം; കൈക്കുഞ്ഞുമായി ആശുപത്രിയിൽ പ്രതിഷേധം

news image
Nov 9, 2025, 12:10 pm GMT+0000 payyolionline.in

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനു പിന്നാലെ യുവതി അണുബാധയേറ്റ് മരിച്ചതിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. കൈക്കുഞ്ഞുമായി ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയയാണ് (26) മരിച്ചത്. ഒക്ടോബർ 22നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവർ പനിയെ തുടർന്ന് 26ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കൾചറിൽ അണുബാധ കണ്ടെത്തി. തുടർന്ന് ഐസിയുവിലേക്കു മാറ്റിയ യുവതി ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. എസ്എടി ആശുപത്രിയിൽ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവാണ് മരണത്തിനു കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കുകയാണ്. കൊല്ലത്തെ ഓട്ടോറിക്ഷാ തൊഴിലാളി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ മരിച്ചതില്‍ ഡോക്ടർമാർക്കെതിരെ വലിയ ആരോപണം ഉയർന്നതിനു പിന്നാലെയാണ് വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe