വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇൻഷുറൻസ് ഉള്ളതും ഇല്ലാത്തതും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചിഫ് സെക്രട്ടറിയെ ക്യാബിനറ്റ് ചുമതലപെടുത്തി. ശമ്പള പരിഷ്കരണ കമ്മീഷൻ സ്റ്റാഫ് നിയമനങ്ങൾക്കും അംഗീകാരം നൽകി. യോഗത്തിൽ സ്ഥാനാർഥികളായ മന്ത്രി മാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിജയാശംസകൾ പറഞ്ഞു. ഇന്ന് രാവിലെ ഓൺലൈനായാണ് മന്ത്രിസഭാ യോഗം ചേർന്നത്. മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. മരണപ്പെട്ട മറ്റ് അധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.മരണപ്പെട്ട സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുക.
അപകടത്തിൽ മരണപ്പെട്ട അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദിൻ, മറ്റൊരു അധ്യാപികയുടെ മകൾ മസ്നീൻ, വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക്, ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമെ, ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കിൽ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
