അഴിയൂർ: ചീറയിൽ പ്പീടികയിൽ റെയിൽവെ അടിപ്പാത സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ എഞ്ചിനിയറിങ് വിഭാഗം പ്രാഥമിക പരിശോധന നടത്തി. കെ കെ രമയുടെ നിർദ്ദേശപ്രകാരം ബുധനാഴ്ച കാലത്ത് പത്ത് മണിയോടെ ആർ ബി ഡി സി പ്രോജക്റ്റ് ഏഞ്ചിനിയർ വിജിൻ ജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥല പരിശോധന നടത്തിയത്.
ജനപ്രതിനിധികൾ, ചീറയിൽ പിടിക അടിപ്പാത ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ സ്ഥലത്ത് എത്തി. റെയിൽവെ ഏഞ്ചിനിയറിങ്ങ് വിഭാഗവും ആർ ബി സി സി യും , സാധ്യത പഠനത്തിനായി വിശദ പരിശോധന നടത്തി സ്കെച്ചും പ്ലാനുമുണ്ടാക്കും . തുടർന്ന് ഷാഫി പറമ്പിൽ എംപി അടക്കം പങ്കെടുപ്പിച്ച് വിപുലമായ യോഗം ചേരും. മേഖലയിലെ യാത്ര ക്ളേശത്തിന് പരിഹാരം കാണണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. കുഞ്ഞിപ്പള്ളി ടൗണിനെയും ചിറയിൽ പീടികയെയും ബന്ധിപ്പിക്കുന്ന ഭാഗത്ത് അടിപ്പാത വരുന്നതോടെ ഇരു ടൗണുകളിലേക്കുമുള്ള യാത്ര സുഗമമാവും. റെയിൽവെ മേൽപാലത്തിലൂടെയാണ് നിലവിൽഇരുഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത്.
മേൽപാലം വന്നതോടെ നേരത്തെ ഇവിടെയുണ്ടായിരുന്ന റെയിൽവെ ഗേറ്റ് അടച്ച് പൂട്ടുകയുണ്ടായിരുന്നു. റെയിൽവെ ഗെയ്റ്റ് അടച്ച് പൂട്ടിയതോടെ റെയിൽപാളം മുറിച്ച് കടന്നാണ് കാൽ നടയാത്രക്കാർ യാത്ര ചെയ്യുന്നത് ഇത് പലപ്പോഴും അപകടക്കുരുക്കായി മാറിയിരുന്നു. ചർച്ചകളിൽ കെ കെ രമ എം എൽ എ യ്ക്ക് ഒപ്പം അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ആക്ഷൻ കമ്മിറ്റി കൺവിനർ വി പി വികാസ് , കെ കെ ജയചന്ദ്രൻ , പി ബാബുരാജ്, എം പി ബാബു, യു എ റഹീം, വി പി പ്രകാശൻ , പ്രദീപ് ചോമ്പാല, ടി സി രാമചന്ദ്രൻ , കെ അൻ വർ ഹാജി, ഹാരിസ് മുക്കാളി, കെ പി വിജയൻ, ഷമീർ ചാപ്പയിൽ, റഹിം പുഴ പ്പറമ്പത്ത് , കെ ശ്രീ ജേഷ് എന്നിവർ പങ്കെടുത്തു.