ദിസ്പൂര്‍: അസമിൽ അധ്യാപകർക്ക് ഡ്രസ് കോഡുമായി സര്‍ക്കാര്‍. ചില അധ്യാപകര്‍ക്ക് പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്ന ശീലമുണ്ടെന്ന നിരീക്ഷണവുമായാണ് ഡ്രസ് കോഡ് പുറപ്പെടുവിച്ചത്.
തികച്ചും സാധാരണമായ വസ്ത്രങ്ങളാണ് അധ്യാപകര്‍ ധരിക്കേണ്ടത്. തിളങ്ങുന്ന വസ്ത്രങ്ങള്‍ വേണ്ട. കാഷ്വല്‍, പാര്‍ട്ടി വസ്ത്രങ്ങളും പാടില്ലെന്ന് കാണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. പുരുഷ അധ്യാപകർ ഔപചാരികമായ ഷർട്ടും പാന്റും മാത്രമേ ധരിക്കാവൂ. അധ്യാപികമാര്‍ മാന്യമായ രീതിയിലുള്ള സൽവാർ സ്യൂട്ടോ സാരിയോ ധരിക്കണം.ടീ ഷർട്ട്, ജീൻസ്, ലെഗിങ്സ് തുടങ്ങിയ വസ്ത്രങ്ങള്‍ പാടില്ല. അധ്യാപകർ വൃത്തിയുള്ളതും എളിമയുള്ളതും മാന്യവുമായ വസ്ത്രങ്ങൾ ധരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
“അധ്യാപകര്‍ മാന്യതയുടെ പ്രതീകമാവണം. അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ മാന്യതയും പ്രൊഫഷണലിസവും ഗൗരവവും പ്രതിഫലിപ്പിക്കുന്ന ഡ്രസ് കോഡ് പിന്തുടരേണ്ടത് ആവശ്യമാണ്”.-എന്നാണ് ഡ്രസ് കോഡിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പ്രതികരിച്ചത്.