കോഴിക്കോട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാത അനുബന്ധ റോഡ് നിർമാണത്തിനായി സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അംഗീകാരം നൽകിയ ഉത്തരവിൽ ഭേദഗതി വരുത്തി. നേരത്തെയുള്ള ഉത്തരവിലെ തിരുവമ്പാടി, കോടഞ്ചേരി എന്നീ വില്ലേജുകൾ എന്നതിന് പകരം തിരുവമ്പാടി, നെല്ലിപ്പോയിൽ എന്നാണ് തിരുത്തിയത്.
താമരശേരി ചുരത്തിനു ബദലായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയില്‍ എത്തുന്നതാണ് പുതിയ തുരങ്കപ്പാത. 16 കിലോ മീറ്ററാണ് പാതയുടെ മൊത്തം ദൈര്‍ഘ്യം കണക്കാക്കിയിരുന്നത്. കള്ളാടിയില്‍നിന്ന് പാതയെ മേപ്പാടിയുമായി ബന്ധിപ്പിക്കും.
പദ്ധതി പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപ്പാതയാവും ആനക്കാംപൊയില്‍-കള്ളാടി പാത. നിലവില്‍ ഒരേയൊരു തുരങ്കപ്പാതയാണു കേരളത്തിലുള്ളത്. തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനിലേത്. 962 മീറ്റര്‍ വരുന്ന കുതിരാന്‍ ഇരട്ടതുരങ്കങ്ങളിലൊന്നിന്റെ പ്രവൃത്തി ഇനിയും പൂര്‍ണമായിട്ടില്ല.