അങ്കമാലിയിലെ എംഎജിജെ ആശുപത്രിയിലെ ക്രൂരകൊലപാതകം: സംസാരിക്കാനായി പുറത്തേക്ക് വിളിച്ചു, വാക്കുതർക്കം, കത്തിയെടുത്ത് തുരുതുരാ കുത്തി

news image
Jul 15, 2023, 2:14 pm GMT+0000 payyolionline.in

കൊച്ചി: എറണാകുളം അങ്കമാലിയിലെ എംഎജിജെ ആശുപത്രിയിൽ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതസൽ വിവരങ്ങൾ പുറത്ത്. രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ തുറവൂർ സ്വദേശി ലിജിയാണ് സുഹൃത്തിന്റെ കൊലക്കത്തിക്കിരയായത്. ലിജിയെ കൊലപ്പെടുത്തിയ മുൻ സുഹൃത്ത് മഹേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ക്രൂരകൊലപാതകം. ആശുപത്രിയുടെ നാലാം നിലയിലെ വരാന്തയിൽ വച്ചാണ് മഹേഷ് ലിജിയെ ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ ലിജി സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു. രോഗിയായ അമ്മ അല്ലി ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ ചികിത്സയിലായതിനാൽ പരിചരണത്തിനാണ് മകൾ ലിജി ആശുപത്രിയിൽ കഴിഞ്ഞത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. അഞ്ചു മിനിട്ടോളം നീണ്ട സംസാരത്തിനിടയിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മഹേഷ് തുരുതുരാ കുത്തുകയായിരുന്നു. ലിജിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർക്ക് നേരെ മഹേഷ് കത്തിവീശി ഭീഷണിപെടുത്തി പിൻമാറ്റി.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തി വീഴ്ത്തുകയായിരുന്നു. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്. കൊലപാതത്തിനു ശേഷം  ആശുപത്രിയിൽ നിന്ന മഹേഷിനെ പൊലീസ്’ എത്തി കസ്റ്റഡിയിൽ എടുത്തു. ലിജിയും മഹേഷും പഴയ കാല സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള വിവരം. ലിജിയുടെ ഭർത്താവ് രാജേഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഡിഗ്രിക്കും പ്ലസ് ടുവിനും പഠിക്കുന്ന രണ്ടു മക്കളുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe