മുംബൈ: ആർ.ബി.ഐ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയായ ‘ഡിജിറ്റൽ റുപ്പി’ പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ ഒന്ന് മുതൽ പുറത്തിറങ്ങും. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നിശ്ചിത എണ്ണം ആളുകൾക്കിടയിൽ മാത്രമാവും പരീക്ഷണം നടത്തുക. എട്ട് ബാങ്കുകളാവും ഡിജിറ്റൽ റുപ്പി പുറത്തിറക്കുക.
എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക് എന്നീ ബാങ്കുകളുടെ നേതൃത്വത്തിലാവും ആദ്യഘട്ടത്തിൽ ഡിജിറ്റൽ റുപ്പി പുറത്തിറക്കുക. ബാങ്ക് ഓഫ് ബറോഡ, യുണിയൻ ബാങ്ക്, എച്ച്.ഡി.എഫ്.സി, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളും അടുത്ത ഘട്ടത്തിൽ കറൻസി പുറത്തിറക്കും.
മുംബൈ, ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ ആദ്യ ഘട്ടത്തിലും അഹമ്മദാബാദ്, ഗാങ്ടോക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്ദോർ, കൊച്ചി, ലഖ്നോ, പട്ന, ഷിംല എന്നീ സ്ഥലങ്ങളിൽ രണ്ടാം ഘട്ടത്തിലും കറൻസിയെത്തും.
ഡിജിറ്റൽ റുപ്പിയുടെ വിതരണം റീടെയിൽ ഉപയോഗം തുടങ്ങിയവയെല്ലാം പരീക്ഷണ വിധേയമാക്കുമെന്നും ആർ.ബി.ഐ അറിയിച്ചു. നിയമവിധേയമായ ഡിജിറ്റൽ ടോക്കണായിരിക്കും ആർ.ബി.ഐയുടെ ഡിജിറ്റൽ കറൻസി. പേപ്പർ കറൻസിയുടെ നാണയങ്ങളുടെ അതേ മൂല്യത്തിൽ തന്നെയാവും ഡിജിറ്റൽ കറൻസിയും പുറത്തിറക്കുക. ബാങ്കുകൾ വഴിയാവും ഇവയുടെ വിതരണം നടത്തുക.