തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വീണ്ടും ഗവർണറുടെ ഇടപെടൽ. ഡിജിറ്റൽ സർവ്വകലാശാലയിലെ ബോർഡ് ഓഫ് ഗവർണർസ് യോഗതീരുമാനങ്ങൾ റദ്ദാക്കി. കാലാവധി കഴിഞ്ഞ ചെയർമാൻ യോഗം വിളിച്ചു ചേർത്തതിനാലാണ് നടപടി. യോഗം വിളിച്ചത് ചട്ടവിരുദ്ധമെന്നാണ് ചാൻസലർ പറയുന്നത്. യോഗ നടപടികളുടെ ഫയലുകൾ ലോക്ഭവനിൽ എത്തിക്കാൻ വിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2021 നവംബറിലാണ് നിലവിലെ ചെയർമാൻ പ്രൊഫ. വിജയ് ചന്ദ്രു ചുമതലയേറ്റത്. നിയമപ്രകാരം അദ്ദേഹത്തിന്റെ കാലാവധി 2024 ൽ അവസാനിച്ചെന്ന് കാട്ടിയാണ് നടപടി. എന്നാൽ ചെയർമാൻ നിയമത്തിൽ കാലാവധി നിശ്ചയിച്ചിട്ടില്ല എന്ന നിലപാടാണ് വിസിക്ക്. ഇതേ തുടർന്നാണ് ഫയലുകൾ ഹാജരാക്കാൻ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയത്. അധ്യാപക നിയമനം, സ്ഥാനക്കയറ്റം എന്നിവയായിരുന്നു യോഗത്തിലെ പ്രധാന അജണ്ടകൾ. വിവാദമായ സിഎജി റിപ്പോർട്ടും റദ്ദാക്കിയ യോഗത്തിൽ ചർച്ചയായിരുന്നു.
