ഏഴു വയസുകാരിയെ സ്‌കൂളില്‍ നിന്നും വരുന്ന വഴി തെരുവുനായ കടിച്ചു, പരിക്ക്

news image
Oct 8, 2022, 7:16 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴയില്‍ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു. സ്‌കൂളില്‍നിന്നും വരുന്നവഴിയാണ് ഏഴുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ്‌ തെരുവുനായ കടിച്ചത്‌. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ അശ്വതി കഴിഞ്ഞദിവസം വൈകിട്ട്‌ 4.30 ഓടെ സ്‌കൂള്‍വിട്ട്‌ വരുമ്പോഴാണ് സംഭവം.

 

സഹോദരന്‍ ആകാശ്‌, ഇവരെ വീട്ടിലേക്ക്‌ കൂട്ടികൊണ്ടുവരുവാന്‍ പോയ ബന്ധു ഗൗരി എന്നിവരോടൊപ്പം വരുന്നതിനിടെ വീടിനടുത്തെത്തിയപ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ ബഹളംകേട്ട്‌ പിതാവ്‌ ശശികുമാറും അമ്മ മണിയും ഓടിയെത്തി നായയെ ഓടിച്ചു. പിന്നീട് കുട്ടിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട്‌ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും എത്തിച്ചു. വലതുകാലിന്‌ ആഴമേറിയ മുറിവേറ്റ കുട്ടിക്ക്‌ ചികിത്സ നല്‍കി വിട്ടയച്ചു. മൈസൂര്‍ സ്വദേശികളായ ശശികുമാറും കുടുംബവും കുട്ടവഞ്ചിയില്‍ മത്സ്യബന്ധനം നടത്തിയാണ് ഉപജീവനം നടത്തുന്നത്.

 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും തെരുവ് നായയയുടെ ആക്രമണം നടന്നിരുന്നു.   25 പേർക്കാണ് അക്രമാസക്തനായ നായയുടെ കടിയേറ്റത്. വിളവൂർക്കലിൽ വെച്ചാണ് പത്ത് വയസുള്ള വിദ്യാർത്ഥി അടക്കം 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് എന്നിവിടങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് സമീപത്തെ പല സ്ഥലങ്ങളിൽ വച്ച് ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

ടാക്സി ഡ്രൈവര്‍, കുളിക്കാനായി കുളക്കടവിൽ എത്തിയ ആൾ, ജോലി കഴിഞ്ഞ് മടങ്ങിയവര്‍, കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ സ്ത്രീകൾ എന്നിവര്‍ക്കെല്ലാം നായയുടെ കടിയേറ്റു. ഇടറോഡുകളിൽ വെച്ചായിരുന്നു ആക്രമണം. ഭൂരിഭാഗം പേര്‍ക്കും കാലിലാണ് കടിയേറ്റത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആദ്യം ചികിത്സ തേടിയത്തിവര്‍ പിന്നീട് വാക്സീനെടുക്കാൻ ജനറൽ ആശുപത്രിയിലെത്തി. പരിക്കേറ്റവരും കടിച്ച നായയും നിരീക്ഷണത്തിലാണ്. സ്ഥലത്ത് വിളവൂര്‍ക്കൽ പഞ്ചായത്തിൽ തെരുവ് നായ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe