തിരുവനന്തപുരം: കോർപ്പറേഷന് കീഴിലുള്ള കമലേശ്വരത്തെ കൺവെൻഷൻ സെൻററിൻറെ കരാർ മുൻ മേയറായിരുന്ന ആര്യാ രാജേന്ദ്രൻ ഇഷ്ടക്കാർക്ക് നൽകിയെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ മേയർ വി വി രാജേഷ് കോർപ്പറേഷൻ സെക്രട്ടറി ബിനിയെ ചുമതലപ്പെടുത്തി. അടുത്ത കൗൺസിൽ യോഗത്തിൽ അന്വേഷണ റിപ്പോർട്ട് ചർച്ചചെയ്തു തുടർനടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ഭരണപക്ഷത്തെ വി ജി ഗിരികുമാറാണു യോഗത്തിൽ വിഷയം ഉന്നയിച്ചത്. ധനകാര്യ സ്ഥിരം സമിതിയെ മറികടന്ന് എൻജിനീയറിംഗ് വിഭാഗം വഴി കരാർ നൽകിയത് ദുരൂഹമാണെന്നു ഗിരികുമാർ പറഞ്ഞു. കഴിഞ്ഞ ഭരണസമിതി നടത്തിയ അഴിമതിയുടെ ഒരറ്റം മാത്രമാണിത്. ഇതു സംബന്ധിച്ച പേപ്പർ ഫയൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ഉദ്യോഗസ്ഥർ കണ്ടു തീരുമാനമെടുത്തു. എന്നാൽ സെക്രട്ടറി കണ്ടിട്ടുമില്ല. കോർപ്പറേഷൻറെ ആസ്തികൾ ലേലം ചെയ്യേണ്ടതും കരാർ നൽകേണ്ടതും ധനകാര്യ സ്ഥിരം സമിതിയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ധനകാര്യ സ്ഥിരം സമിതിയിൽ ഭൂരിപക്ഷവും ബിജെപി അംഗങ്ങളായിരുന്നു. ഇതു മനസിലാക്കിയാണു വളഞ്ഞ വഴിയിൽ എൻജിനീയറിംഗ് വിഭാഗത്തെ ഉപയോഗിച്ച് ആര്യ തീരുമാനം നടപ്പിലാക്കിയതെന്നും ഗിരികുമാർ പറഞ്ഞു. ഇതിനു പിന്നാലെയാണ് മേയർ അന്വേഷണം പ്രഖ്യാപിച്ചത്.
കോർപ്പറേഷൻറെ ആസ്തികളെ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് കെ എസ് ശബരീനാഥ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ എണ്ണം, സ്ഥിരം, കരാറുകാർ എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകമായി പ്രസിദ്ധീകരിക്കണമെന്നും അനധികൃത നിയമനങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
