കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ നിർണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്. സ്‌ക്രീൻഷോട്ടിന്റെ ഉറവിടം സംബന്ധിച്ച നിർണായക വിവരമാണ് എസ്‌ഐടിക്ക് ലഭിച്ചിരിക്കുന്നത്. കടത്തനാട് സഖാക്കൾ, ബാവുപ്പാറ സഖാക്കൾ എന്നി ഗ്രൂപ്പുകളിൽ നിന്നാണ് വ്യാജ സ്‌ക്രീൻഷോട്ട് ലഭിച്ചതെന്നാണ് എസ്‌ഐടി പറയുന്നു. ബാവുപ്പാറ സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. വടകര സ്‌ക്വാഡ് അഡ്മിന്മാരെ ചോദ്യം ചെയ്തതോടെയാണ് എസ്‌ഐടിക്ക് നിർണായക വിവരം ലഭിച്ചത്. കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം. കടത്തനാട് സഖാക്കൾ, ബാവുപ്പാറ സഖാക്കൾ ഗ്രൂപ്പ് അഡ്മിന്മാരെയും ചോദ്യം ചെയ്യും.
കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ വിവാദ സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നേരത്തേ അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകിയിരുന്നു. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് നൽകിയിരുന്നത്യ ഈ ഗ്രൂപ്പിന്റെ അഡ്മിനായ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു.
റിബേഷ് രാമകൃഷ്ണനിലെത്തിയപ്പോൾ അന്വേഷണം പൂർണമായും നിലച്ചുവെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. റിബേഷാണ് സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തതെന്ന് മുമ്പ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ എവിടെ നിന്നാണ് റിബേഷിന് ഇത് ലഭിച്ചതെന്ന് മനസിലാക്കാൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നു എന്ന് പൊലീസ് കോടതിയിൽ മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ ഫോറൻസിക്ക് റിപ്പോർട്ടുകൾ ഉൾപ്പെടെ പൊലീസിന് ലഭിക്കാനുണ്ട്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിർ സ്‌ക്രീൻഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേർത്തിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്‌തെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം മതിയായ രീതിയിൽ പോയിരുന്നില്ലെങ്കിലും യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേസന്വേഷണം വീണ്ടും ഊർജിതമാക്കുകയായിരുന്നു.
