കാസർഗോഡ് നായന്മാർമൂല പാണലത്ത് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ആദിലിനെ റിമാൻഡ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്ത ആദിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ചോദിച്ചുള്ള പീഡനം എന്നി വകുപ്പുകൾ ചുമത്തി വിദ്യാനഗർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഭർതൃ മാതാവിനെ കൂടി പ്രതി ചേർത്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് 24 കാരിയായ ഫാത്തിമത്ത് സുഫൈദ ഭർതൃ വീട്ടുകാർക്ക് മുന്നിൽ വച്ച് ആസിഡ് കഴിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു വർഷം മുൻപാണ് സുഫൈദയും ആദിലും തമ്മിലുള്ള വിവാഹം നടന്നത്. തുടർന്ന് ഇങ്ങോട്ട് സ്വർണം ആവശ്യപ്പെട്ട് നിരന്തരം പീഡനം ഉണ്ടായിരുന്നതായി സുഫൈദയുടെ കുടുംബം പരാതിപ്പെട്ടിരുന്നു.
ശനിയാഴ്ച സുഫൈദയെയും അവരുടെ രണ്ടുമാസം പ്രായമായ കുഞ്ഞിനെയും നെല്ലിക്കട്ട ചർളടുക്കയിലെ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോകാൻ ഉമ്മയും സഹോദരനും എത്തിയ സമയത്താണ് യുവതി ആസിഡ് കഴിച്ചത്.
