തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കിയ പശ്ചാത്തലത്തിൽ, ഫയലുകളിലും ഔദ്യോഗിക രേഖകളിലും പേരുമാറ്റാൻ പണം വെറുതെ ചെലവാക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയാതെ ഇംഗ്ലീഷിൽ ‘M’ എന്നും മലയാളത്തിലാണെങ്കിൽ ‘ം’ എന്നും മഷി കൊണ്ട് തിരുത്തി ഉപയോഗിക്കാമെന്ന് നിർദേശത്തിൽ പറയുന്നു. ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും പേരുമാറ്റത്തിന് വേണ്ടി മാത്രമായി മാറ്റി സ്ഥാപിക്കേണ്ടതില്ല.
കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവ സ്റ്റോക്ക് പൂർണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കണം. പേരുമാറ്റത്തിന്റെ പേരിൽ മാത്രം ഇവ ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുന്നു.
കൂടാതെ നിലവിലുള്ള ഔദ്യോഗിക മുദ്രകൾ, റബർ സ്റ്റാമ്പുകൾ എന്നിവ സാധാരണ നിലയിൽ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ തുടരാവുന്നതാണ്. പ്രായോഗികമായ സാഹചര്യങ്ങളിൽ പുതിയ മുദ്രകൾ പെട്ടെന്ന് തയ്യാറാക്കുന്നതിനുപകരം മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി ഉപയോഗിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
