കൊല്ലം: കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകൻ പൊലീസിന്‍റെ പിടിയിൽ. കിഴക്കേക്കല്ലടയിലെ എയ്ഡഡ് സ്കൂൾ അധ്യാപകൻ ജോസഫ് കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികൾ സ്കൂൾ അധികൃതര്‍ക്ക് പരാതി നൽകിയിരുന്നു. പ്രിൻസിപ്പാൾ ഇത് സി ഡബ്ലൂ സിക്കും പൊലീസിനും കൈമാറി. തുടര്‍ന്ന്, കേസെടുത്ത കിഴക്കേ കല്ലട പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം, എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അധ്യാപകന് പിറമെ സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപകൻ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കിരൺ നേരത്തെ അറസ്റ്റിലായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസെടുത്തതും.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് കുട്ടി പോയത്. രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞെങ്കിലും മൂടി വക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസായതും.