ബെംഗലൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിലെ ജനങ്ങൾക്ക് ഷോക്ക് ട്രീറ്റ്മെന്റ്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കൂട്ടി സർക്കാർ ഉത്തരവിറക്കി. വില വർദ്ധന മുൻകാല പ്രാബല്യത്തോടെയാണ് നടപ്പാക്കുക. ഏപ്രിൽ ഒന്ന് മുതൽ വില വർദ്ധന ബാധകമാകുമെന്ന് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
വ്യാവസായിക ഉപഭോഗം ശക്തിപ്പെടുത്തുന്നതിനായി യൂണിറ്റിന് ആറ് രൂപയായിരുന്ന വൈദ്യുതി നിരക്ക് അഞ്ച് രൂപയാക്കി കുറച്ചു. ഇലക്ട്രിക് വാഹന ഉപയോഗം ശക്തിപ്പെടുത്താൻ ഇവി ചാർജിങ് സ്റ്റേഷനുകൾക്കുള്ള നിരക്ക് യൂണിറ്റിന് അഞ്ച് രൂപയെന്ന നിലവിലെ നിലയിൽ നിന്ന് നാലര രൂപയാക്കി കുറച്ചു. സംസ്ഥാനത്ത് ഡാറ്റാ സെന്ററുകൾ പ്രോത്സാഹിപ്പിക്കാൻ വ്യാവസായിക വൈദ്യുതി നിരക്കായ അഞ്ച് രൂപ യൂണിറ്റിന് എന്നത് ഡാറ്റാ സെന്ററുകൾക്കും ബാധകമാക്കി. ഒരു വർഷത്തേക്ക് കൂടി എംഎസ്എംഇകൾക്ക് യൂണിറ്റിന് 50 പൈസ ഇളവ് തുടരും.