കൊച്ചി: ഗർഭസ്ഥശിശുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ പിന്നിട്ട ആഴ്ചകൾ കണക്കാക്കാതെ ഗർഭഛിദ്രത്തിന് അനുമതി നൽകാമെന്ന് ഹൈകോടതി. 24 ആഴ്ചക്കുശേഷം ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്നിരിക്കെയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഗർഭസ്ഥശിശുവിന് ഗുരുതര ന്യൂറോളജിക്കൽ പ്രശ്നങ്ങളുള്ളതിനാൽ 32 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഗർഭസ്ഥശിശുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഫെബ്രുവരിയിൽ കണ്ടെത്തിയതിനെത്തുടർന്ന് സിംഗിൾബെഞ്ചിനെ സമീപിച്ചെങ്കിലും ഗർഭഛിദ്രത്തിന് അനുമതി നൽകിയില്ല. തുടർന്ന് അപ്പീൽ നൽകുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് ചേർന്ന് പരിശോധന നടത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് വിലയിരുത്തണമെന്നും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹരജിക്കാരിക്ക് ഉചിതമായ ആശുപത്രിയിൽ ഗർഭഛിദ്രത്തിന് വിധേയമാകാമെന്നുമാണ് ഉത്തരവ്.