ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു; അടുത്ത 5 ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ, മുന്നറിയിപ്പ് ഇങ്ങനെ

news image
Apr 2, 2024, 9:03 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. വിവിധയിടങ്ങളിൽ വേനൽമഴ എത്തിയെങ്കിലും ചൂടിന് നിലവിൽ കുറവൊന്നുമില്ല. അതിനിടയിലാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് വന്നിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് നേരിയ മഴയ്ക്ക് ഇന്ന് സാധ്യതയുള്ളത്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും നാലാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, തൊട്ടടുത്ത രണ്ട് ദിവസങ്ങളിൽ മഴ മുന്നറിയിപ്പുകളില്ല.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച രാത്രി വരെ കടലാക്രമണക്കിനും ഉയ‍ർന്ന തിരമാലകൾ രൂപംകൊള്ളാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകളുണ്ടായേക്കും. തിരമാലകളുടെ വേഗത സെക്കൻഡിൽ 5 സെന്റിമീറ്റ‍ർ മുതൽ 20 സെന്റിമീറ്ററിനിടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

കേരളത്തിന് പുറമെ തെക്കൻ തമിഴ്‌നാട് തീരത്തും വടക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കുമുള്ള സാധ്യത അറിയിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസം തന്നെയാണ് ഇവിടെയും ഇതിന് കാരണമാവുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പിലുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ച മുതൽ കണ്ട കടൽ കയറുന്ന പ്രതിഭാസം ‘കള്ളക്കടൽ’  ആണെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രമാണ് സ്ഥിരീകരിച്ചത്. മാർച്ച് 23ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ന്യുനമർദ്ദം രൂപപ്പെടുകയും രണ്ട് ദിവസം കഴിഞ്ഞ് ഈ ന്യുനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തതോടെ  തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 11 മീറ്റർ വരെ ഉയർന്ന തിരമാലകൾ രൂപപ്പെടുകയും ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്തു.

പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഇത്തരം തിരകൾ രൂപപ്പെടുകയാണ് പതിവ്. അതുകൊണ്ടാണ് ഇവയെ “കള്ളക്കടൽ” എന്ന് വിളിക്കുന്നത്‌. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും, തീരത്തേക്ക് കയറാനും കാരണമാവും. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ പ്രവണത കാണപ്പെടും. തുടർന്ന് മെല്ലെ ഇവ ദുർബലമാകാനുമുളള സാധ്യതയാണ്‌ പ്രവചിച്ചിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe