തിരുവനന്തപുരം: ചർച്ച് ബിൽ പോസ്റ്റർ വിവാദത്തിൽ ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂലിയോസിൻ്റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി വീണ ജോർജ്ജ്. മെത്രാപ്പൊലീത്തയുടെ പ്രതികരണം വ്യക്തിപരമാണെന്ന് വീണാ ജോർജ്ജ് പറഞ്ഞു. വ്യക്തികൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അത് സഭയുടെത് ആകണമെന്നില്ല.
സഭാ അധ്യക്ഷൻ അക്കാര്യം വ്യക്തമാക്കിയെന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു പോസ്റ്ററിന്റെ പേരിൽ ഒരാളുടെ വീട്ടിൽ 70 പോലീസുകാർ എത്തുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്നായിരുന്നു ഗീവർഗീസ് മാർ യൂലിയോസ് പ്രതികരിച്ചത്.
ചർച്ച് ബില്ലിൻ്റ പകർപ്പ് വി ഡി സതീശന് കൊടുക്കേണ്ടത് താനല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, പോസ്റ്റർ ഒട്ടിച്ചതിൽ ഗൂഢാലോചന ഉണ്ടെന്നും മന്ത്രി ആവർത്തിച്ചു.