ജലന്ധർ: ശ്രദ്ധേയമായ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടി ഇന്ന് പുറത്തുവന്നിരുന്നു. ജലന്ധർ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കാൽ നൂറ്റാണ്ടിന്റെ ആധിപത്യം ആം ആദ്മി പാർട്ടി തകർത്തു. അരലക്ഷത്തിലേറെ വോട്ടിനാണ് കോൺഗ്രസിന്റെ ശക്തി കേന്ദ്രത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി സുശീൽ കുമാർ റിങ്കു വിജയിച്ചത്. ഉത്തർപ്രേദശിൽ രണ്ട് നിയമസഭ മണ്ഡലങ്ങളിൽ അപ്നാ ദൾ ജയിച്ചു.
ഇവിടുത്തെ എംപിയായിരുന്ന കോൺഗ്രസിന്റെ സന്തോഷ് സിംഗ് ചൗധരി ഭാരത് ജോഡോ യാത്രക്കിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുന്നത്. അതിന് പിന്നാലെയാണ് ഇവിടേക്ക് മത്സരമുണ്ടായത്. ആം ആദ്മി പാർട്ടി മുൻ കോൺഗ്രസ് എംഎൽഎ സുശീൽ റിങ്കുവിനെ തന്നെയാണ് ഈ സീറ്റിലേക്ക് മത്സരിപ്പിച്ചത്. 58000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടി ഇവിടെ വിജയിച്ചത്. 1998 ന് ശേഷം ആദ്യമായിട്ടാണ് ഇത്രയും വലിയ തോൽവി കോൺഗ്രലസ് ജലന്ധർ മണ്ഡലത്തിൽ ഇത്രയും വലിയൊരു തോൽവി ഏറ്റുവാങ്ങുന്നത്.