ഇടുക്കി: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലെ മനുഷ്യ – വന്യമൃഗ സംഘർഷങ്ങളെക്കുറിച്ച് പഠിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ രൂപീകരിച്ച ടാസ്ക്ക് ഫോഴ്സിൻറെ യോഗം ഇന്ന് ചിന്നക്കനാലിൽ തുടങ്ങി. അരിക്കൊമ്പൻ ആക്രമണമാണ് ഇപ്പോൾ പ്രധാനമായും പരിഗണിക്കുക. മൂന്നാം തീയതിക്കു മുമ്പ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം.
ജില്ല ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ പി എ സിറാജുദീനാണ് അധ്യക്ഷൻ. മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്ണോയ്, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, ശാന്തൻപാറ എസ്എച്ച്ഒ മനോജ് കുമാർ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡൻറ് സിനിബേബി, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറ് ലിജു വർഗീസ് എന്നിവർ അംഗങ്ങളാണ്. പഠന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറണം. അരിക്കൊമ്പനെ മാറ്റാൻ ഒന്നിൽ കൂടുതൽ സ്ഥലം കണ്ടെത്തിയതായി വനംമന്ത്രി പറഞ്ഞു.