ദില്ലി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി വി ദിനേശിനെ ആണ് മാറ്റുന്നത്. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതിനിടെ ടി. പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പടെ ഏഴ് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 13 വർഷത്തിൽ അധികമായി ജയിലിൽ കഴിയുകയാണെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ജാമ്യ ഹർജി വേഗത്തിൽ കേൾക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കെ കെ രമ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മൂന്ന് ആഴ്ചത്തേക്ക് മാറ്റിയത്. രണ്ട് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ രമയോട് കോടതി നിർദേശിച്ചു.കേസിൽ സംസ്ഥാനസർക്കാരിനായി സ്റ്റാഡിംഗ് കോൺസൽ സുൽഫിക്കർ അലി പി.എസ് ഹാജരായി.
ടി.പി. വധക്കേസിലെ അഭിഭാഷകനെ മാറ്റി സംസ്ഥാന സർക്കാർ; കൊടി സുനി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ മൂന്നാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി
Aug 25, 2026, 11:39 am GMT+0000
payyolionline.in
