ചെന്നൈ∙ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ട്രാൻസ്ജെൻഡർ വനിതയെ പരസ്യമായി അപമാനിക്കുകയും പൊതുമധ്യത്തിൽവച്ച് ബലംപ്രയോഗിച്ച് മുടി മുറിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട വിഡിയോ പുറത്തുവന്നതിനു പിന്നാലെ വിഡിയോയിൽ ഉൾപ്പെട്ട രണ്ടു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ഗ്രേസ് ബാനു പങ്കുവച്ച 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരാൾ ബ്ലേഡ് ഉപയോഗിച്ച് ട്രാൻസ്ജെൻഡർ സ്ത്രീയുടെ മുടി മുറിക്കുന്നത് കാണാം. മുറിച്ചെടുത്ത മുടി അയാൾ തൊട്ടടുത്തുള്ള വയലിലേക്ക് വലിച്ചെറിയുന്നതും മറ്റൊരു ട്രാൻസ്ജെൻഡർ വനിത അവർക്കു സമീപം ഇരിക്കുന്നതും വിഡിയോയിൽ കാണാം. ‘അവരെ നോക്കൂ. അവർ പുരുഷന്മാരിൽനിന്ന് പണം അപഹരിക്കുന്നു. ഇവരെ നമ്മൾ എന്താണ് ചെയ്യേണ്ടത്? ഇപ്പോൾ എല്ലാം അവസാനിച്ചു. നോക്കൂ, ഇപ്പോൾ അവരെ കാണാൻ ഭംഗിയില്ലേ..’–മുടി മുറിക്കുന്നയാൾ വിഡിയോയിൽ പറയുന്നത് കേൾക്കാം.
മറ്റൊരു വിഡിയോയിൽ ഈ സ്ത്രീ തറയിൽ ഇരിക്കുന്നതും ഒരു കണ്ണ് ചുവന്ന് വീർത്തിരിക്കുന്നതും കാണാം. ഗ്രേസ് ബാനുവിന്റെ വിഡിയോ തമിഴ്നാട് സൗത്ത് സോൺ പൊലീസ് പങ്കുവയ്ക്കുകയും വിഡിയോയിൽ കണ്ടവർ അറസ്റ്റിലാകുകയും ചെയ്തെന്നും അറിയിച്ചു. നോഹ, വിജയ് എന്നിങ്ങനെ രണ്ടു പേരാണ് അറസ്റ്റിലായത്. ഇരുവരും ട്രാൻസ്ജെൻഡർ വനിതകളുടെ പരിചയക്കാരാണെന്നാണ് വിവരം. ഒരാൾ ഈ വനിതകളിൽ ഒരാളുമായി അടുപ്പത്തിലായിരുന്നെന്നും പറയപ്പെടുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.