തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നികത്തുമെന്ന് മന്ത്രി അറിയിച്ചു. സി.പി.എം നിർദേശത്തെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായതാണ് വിവാദത്തിനിടയാക്കിയത്. 295 ഒഴിവുകൾ ഉണ്ടെന്ന് കാട്ടിയാണ് മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.
എന്നാൽ, കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ജില്ല സെക്രട്ടറിയും പ്രതികരിച്ചു. ഉദ്യോഗാർഥികളുടെ മുൻഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എഴുത്തിൽ അഭ്യർഥിക്കുന്നുണ്ട്.