തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷനിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. മൂന്നു വട്ടം ജലപീരങ്കി പ്രയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. അതേസമയം, സമരങ്ങളുമായി ബിജെപി മുന്നോട്ട് പോവുമെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു. ജനുവരി ഏഴിന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ബിജെപി ഹര്‍ത്താൽ നടത്തും. ജനുവരി രണ്ട് മുതൽ അഞ്ച് വരെ തുടര്‍ച്ചയായി മാര്‍ച്ചും, ജനവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്നും വി.വി രാജേഷ് പറഞ്ഞു.
മേയറുടെ രാജിയടക്കമുള്ള ആവശ്യഹങ്ങളുന്നയിച്ച് ദിവസങ്ങളായി വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ചത്. കത്ത് വിവാദത്തിൽ പ്രതിക്കൂട്ടിലായ തിരുവനന്തപുരം നഗരസഭാ സമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ ബിജെപി ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഐഎഫ്എഫ്കെ വേദിയായ ടാഗോര്‍ തിയേറ്ററിന് മുന്നിലും നേരത്തെ ബിജെപി കൗൺസിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. മേയര്‍ രാജിവയ്ക്കുക, ഭരണസമിതി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.