ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം രാജ്യത്തിന്റെയും പൗരൻമാരുടെയും സുരക്ഷയെയും സ്വാതന്ത്രത്തെയും ബാധിക്കുന്ന ഗുരുതരവിഷയമെന്ന് സുപ്രീംകോടതി. ‘സമ്മർദ്ദം ചെലുത്തിയും ബലംപ്രയോഗിച്ചുമുള്ള മതംമാറ്റങ്ങൾ വളരെ അപകടരമാണ്. എല്ലാവർക്കും സ്വന്തം മതത്തിൽ വിശ്വസിക്കാനുള്ള അവകാശമുണ്ട്’–- ജസ്‌റ്റിസുമാരായ എം ആർ ഷാ, ഹിമാകോഹ്‌ലി എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
നിർബന്ധിത മതംമാറ്റങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനിഉപാദ്ധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിരീക്ഷണം. ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. ഈ മാസം 28ന് കോടതി കേസ് വീണ്ടും പരിഗണിക്കും. രാജ്യത്തുടനീളം ബലവും സമ്മർദ്ദവും ചെലുത്തിയുള്ള മതംമാറ്റങ്ങൾ വ്യാപകമാണെന്നും അത് തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയമാണെന്നും അശ്വിനിഉപാദ്ധ്യായ ആരോപിച്ചു.