കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സജീവമാകുന്നതിനിടെ കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനം രാജിവെച്ചു. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം കെപിസിസി നേതൃത്വത്തിന് കൈമാറി.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിലും മണ്ഡലങ്ങളുടെ ചുമതല വിഭജനത്തിലും തന്നെ പൂർണ്ണമായും തഴഞ്ഞതാണ് നിജേഷിനെ പ്രകോപിപ്പിച്ചത്. മറ്റ് നേതാക്കൾക്ക് നിർണ്ണായക ചുമതലകൾ നൽകിയപ്പോൾ ഡിസിസി ജനറൽ സെക്രട്ടറിയായ തന്നെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് അദ്ദേഹം ആരോപിക്കുന്നു. അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ കെപിസിസി നേതാക്കളെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനമാണ് നിജേഷ് അരവിന്ദ് പാർട്ടി നേതൃത്വത്തിന് നേരെ ഉയർത്തിയത്. നേതാക്കളുടെ താൽപ്പര്യത്തിന് വഴങ്ങി നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ ഇപ്പോൾ സ്ഥാനങ്ങളെന്നും, നേതാക്കളുടെ പെട്ടിതൂക്കിയും കാലുപിടിച്ചും സ്ഥാനാർത്ഥിയാകാൻ താനില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇത്തരം അവഗണനകൾ സഹിച്ച് പാർട്ടിയിൽ തുടരാൻ കഴിയില്ലെന്ന നിലപാടിലാണ് അദ്ദേഹം രാജിവെച്ചത്. തിരഞ്ഞെടുപ്പ് വേളയിലുണ്ടായ ഈ രാജി കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്.
