പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ

news image
Jun 25, 2023, 9:27 am GMT+0000 payyolionline.in

പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ പിടികൂടി. റാന്നി കീക്കൊഴൂർ സ്വദേശി രജിതയാണ് കൊല്ലപ്പെട്ടത്. രജിതയുടെ ഒപ്പം താമസിച്ചിരുന്ന അതുൽ സത്യനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രജിതയെ അതുൽ വീട്ടിൽ കയറി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കും കഴുത്തിനും വെട്ടേറ്റ രജിത സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.

സംഭവ ശേഷം അതുൽ ഇവിടെ നിന്നു കടന്നുകളഞ്ഞു. റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് പ്രതിയെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതുലിന്റെ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ രജിതയുടെ അച്ഛൻ രാജു, അമ്മ ​ഗീത, സഹോദരി അമൃത എന്നിവർക്കും വെട്ടേറ്റു. മൂന്നുപേരും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അതുലിനും പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചു വർഷത്തോളമായി ഇരുവരും ഒന്നിച്ച് കഴിയുകയായിരുന്നു. കുറച്ചു നാളുകളായി രജിത സ്വന്തം വീട്ടിലാണ് കഴിയുന്നത്. ഇതിന്റെ പേരിൽ മുൻപും അതുൽ രജിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതാണ് കൊലയ്‌ക്ക് കാരണമെന്നാണ് കരുതുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe