തിരുവനന്തപുരം: കാലാവസ്ഥ വകുപ്പ് പ്രവചിച്ച പോലെ സംസ്ഥാനത്ത് വേനൽമഴ തുടങ്ങി. വൈകിട്ടോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ മഴ ലഭിച്ചു. 4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ വൈകിട്ടോടെ പത്തനംതിട്ടയടക്കമുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു. രാത്രി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ആറ് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിട്ടുണ്ട്. മലയോരമേഖലകളിലാണ് കൂടുതൽ മഴ സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ ലഭിച്ചേക്കും. പിന്നീട് വടക്കൻ കേരളത്തിലും മഴ ലഭിക്കുമെന്നുമാണ് വ്യക്തമാകുന്നത്.