പയ്യോളി : യാത്ര ആരംഭിച്ചത് ഗോവയിൽ നിന്ന് അവസാനിപ്പിച്ചതും ഗോവയിൽ തന്നെ. മേപ്പയൂരിൽ നിന്ന് ജൂൺ 7 മുതൽ കാണാതായ ദീപക് നൽകിയ മൊഴിയാണിത്. മൂന്നുദിവസം മുമ്പ് ഗോവയിൽ നിന്ന് അമ്മയെ വിളിക്കുന്നത് വരെ ദീപക്കിനെ കുറിച്ച് ഒരു വിവരവും ആർക്കും ഇല്ലായിരുന്നു.
തനിക്ക് പകരം മറ്റൊരാളുടെ മൃതദേഹം വീട്ടുകാർ സംസ്കരിച്ചതും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളൊക്കെ ദീപക് അറിയുന്നത് പോലീസിനൊപ്പം ബന്ധുക്കൾ ഗോവയിൽ എത്തിയപ്പോൾ മാത്രമാണ്.
ഗോവയിൽ നിന്ന് യാത്ര ആരംഭിച്ച് ബോംബെ, മധ്യപ്രദേശിലെ ഇറ്റാർസി, ചണ്ഡീഗഡ്, ഷിംല തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളിലും ഏറെക്കാലം ചിലവിട്ടു.
കയ്യിൽ കിട്ടിയ ജോലികൾ എല്ലാം ചെയ്തു. ഹിന്ദിയും ഇംഗ്ലീഷും അറബിയും വശമുള്ളതിനാൽ ജോലിക്ക് ബുദ്ധിമുട്ടുണ്ടായില്ല.
പ്ലസ്ടുവിന് ശേഷം പ്രിന്റിംഗ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയ ശേഷം പല സ്ഥലങ്ങളിലും ജോലി ചെയ്തിരുന്നു. ഒടുവിൽ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി വേണ്ടിയാണ് വിദേശത്തേക്ക് പോയത്. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ഈ കാണാതാകൽ.
ആരോടും പരാതിയില്ലെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ച ശേഷം പയ്യോളി കോടതിയിൽ എത്തിയ അമ്മ ശ്രീലതക്കും അടുത്ത ബന്ധുവിനൊപ്പം ദീപക്കിനെ വിട്ടയച്ചു.
“ഇനി കുറച്ചു ദിവസം വീട്ടിൽ വിശ്രമം, സന്ദർശകരെ കാണാനും താല്പര്യം ഇല്ല” ദീപക് എന്ന കുട്ടപ്പൻ ‘പയ്യോളി ഓൺലൈനോട് ‘ പറഞ്ഞു.