കണ്ണൂർ: കളിപ്പാട്ടത്തിനുള്ളിൽ 20.5 ഗ്രാം എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റിൽ. പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസലി (33) നെയാണ് കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്‌തത്. കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുസൂക്ഷിച്ച റോബോട്ട് കളിപ്പാട്ടത്തിനുള്ളിൽ ചെറിയ കവറുകളിലായിട്ടാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
ബെംഗളൂരൂവിൽ നിന്ന് പാർസൽ വഴിയാണ് മയക്കു മരുന്നടങ്ങിയ കളിപ്പാട്ടം കണ്ണൂരിൽ എത്തിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പാർസർ അയച്ചത് ആരെന്ന് കണ്ടെത്താൻ ടൗൺ പോലീസ് അന്വേഷണം ബെംഗളൂരൂവിലേക്ക് വ്യാപിപ്പിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസും എക്സൈസും പരിശോധന വ്യാപകമാക്കിയതോടെയാണ് പാർസൽ വഴിയുള്ള മയക്കുമരുന്ന് കടത്ത് തുടങ്ങിയതെന്നാണ് പോലീസ് കരുതുന്നത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിരുവോണദിവസം ഫൈസലിനെ കണ്ണൂർ പ്ലാസയിൽ വെച്ച് മയക്കുമരുന്നുമായി പിടിച്ചത്.
മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിക്കും. പാർസൽ അയച്ചയാളെയും കൂട്ടുപ്രതികളെയും കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം എ.സി.പി. എം.പി. ആസാദ്, ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ. പി. ഉണ്ണികൃഷ്ണനാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്.സി.പി.ഒ. ബിജു, സി.പി.ഒ. മാരായ ജിഷാന്ത്, റാസിം. എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
