വിലങ്ങാട്∙ ഉരുൾ പൊട്ടൽ ദുരന്തത്തിന് 11 മാസം തികയാനിരിക്കെ കോരിച്ചെരിയുന്ന പേമാരി വിലങ്ങാടിനെ വീണ്ടും വിറങ്ങലിച്ചു നിർത്തുന്നു. കഴിഞ്ഞ ജുലൈയിൽ റിട്ട.അധ്യാപകൻ കെ.എ.മാത്യുവിന്റെ ജീവനെടുത്ത മഞ്ഞച്ചീളി ഭാഗത്ത് മലമുകളിൽ കൂടിയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കും വിലങ്ങാട് ടൗൺ പാലത്തിലേക്ക് വെള്ളം ഇരച്ചു കയറിക്കൊണ്ടിരിക്കുന്നതും വിവിധ ഉന്നതികളിലേക്കുള്ള യാത്രാ മാർഗങ്ങൾ ഇല്ലാതായതും ഈ കുടിയേറ്റ മേഖലയുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
കഴിഞ്ഞ ഉരുൾ പൊട്ടലിൽ അപ്രോച്ച് റോഡ് ഒഴുകിപ്പോവുകയും പാലം തകരാറിലാവുകയും ചെയ്ത വായാട് കോളനിയിലേക്കുള്ള പാലത്തിന്റെ ഇരു ഭാഗത്തെയും മണ്ണൊലിച്ചു പോയതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. പാലത്തിലേക്ക് ചെറു വാഹനങ്ങൾക്കു മാത്രമായിരുന്നു പ്രവേശനം.ഇന്നലെയോടെ അതും നിലച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമാ രാജു അടക്കമുള്ളവർ സ്ഥലത്തെത്തി പാലത്തിലേക്ക് വാഹനങ്ങൾ കയറുന്നതിനു തടസ്സമേർപ്പെടുത്തിയിരിക്കുകയാണ്.
വാളൂക്കിനെയും വിലങ്ങാട് അങ്ങാടിയെയും ബന്ധിപ്പിക്കുന്ന ടൗൺ പാലം വഴിയും ഇപ്പോഴും യാത്ര തുടരുന്നെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് പാലത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലാണ്. ഉരുട്ടി പാലത്തിന്റെ ഭാഗത്തും മലവെള്ളപ്പാച്ചിൽ രൂക്ഷമാണ്. ബസ് അടക്കമുള്ള വാഹനങ്ങൾ ഇതു വഴിയാണു കടന്നു പോകുന്നത്. മഴ ശക്തമാകുന്നതിനു മുൻപ്, നിരവധി വീട്ടുകാർ പലയിടങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ഇനിയും ഒട്ടേറെ പേർ മാറേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പുഴയുടെ കുത്തിയൊഴുക്കിൽ പലയിടങ്ങളിലും മണ്ണിടിച്ചലുമുണ്ടായി.
നാദാപുരം , കല്ലാച്ചി ഭാഗത്ത് വെള്ളക്കെട്ടും മണ്ണിടിച്ചിലും
നാദാപുരം∙ തീവ്ര മഴയ്ക്കിടയിൽ റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട്. പുഴയോരങ്ങളിലും മറ്റും മണ്ണിടിച്ചിൽ വ്യാപകമായി. മരങ്ങൾ വീണു വൈദ്യുത ലൈനുകൾ തകർന്നു. കല്ലാച്ചിയിൽ ഇ.കെ.വിജയൻ എംഎൽഎയുടെ ഓഫിസിലേക്കും സിപിഐ മണ്ഡലം ഓഫിസിലേക്കുമുള്ള വഴിയിൽ വെള്ളക്കെട്ട് കാരണം മുറ്റത്തേക്കു പോലും എത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഇവിടെ നിരവധി വീട്ടുകാരും പ്രളയക്കെടുതിയിലാണ്. വളയം കുയ്തേരിയിൽ കുഴിക്കണ്ടി കുഞ്ഞബ്ദുല്ലയുടെ കെ.കെ.സ്റ്റോർ, സമീപത്തെ സജിത്തിന്റെ സ്റ്റേഷനറി കട, ബാർബർ ഷോപ്പ് എന്നിവിടങ്ങളിൽ വെള്ളം കയറി. പുഴയോരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. വളയം ചെക്യാട് റോഡും പലയിടങ്ങളിലും വെള്ളത്തിൽ മുങ്ങി.
കുമ്മങ്കോട് വാണിയൂർ പഴയ റേഷൻ കടയ്ക്കു മുൻപിൽ ഇന്നലെ പുഴ കണക്കേയാണ് വെള്ളമൊഴുകുന്നത്. കല്ലാച്ചി കുമ്മങ്കോട് റോഡിലും വെള്ളം കയറി. പാലോറ താഴെ റോഡിൽ പുളിക്കൂൽ തോടും റോഡും സമാനമായാണ് ഒഴുകുന്നത്.ഇവിടെ ഒട്ടേറെ വീടുകളിലേക്കുള്ള വഴിയിൽ വെള്ളം ഉയർന്നതു കാരണം തോണി വേണമെന്ന സ്ഥിതിയാണ്. കല്ലാച്ചി കോർട്ട് റോഡിൽ സിനിമ തിയറ്ററിനു സമീപം ഉയരമുള്ള പറമ്പ് റോഡിലേക്ക് ഇടിഞ്ഞു കൊണ്ടിരിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയായി.