കൊച്ചി: പെരുമ്പാവൂർ സ്റ്റേഷനിൽ പ്രതികളുടെ മർദനത്തിൽ എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കുറുപ്പംപടി സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. വിരലടയാള പരിശോധക്ക് പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിച്ചതായിരുന്നു ഇവരെ. കൊടുങ്ങല്ലൂർ സ്വദേശി തഹ്‌സീൽ, കൊണ്ടോട്ടി സ്വദേശി അജിത്ത്, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫർ, അങ്കമാലി സ്വദേശി റിയാദ് എന്നിവരാണ് പൊലീസുകാരെ ആക്രമിച്ചത്.
പെരുമ്പാവൂർ എസ്.ഐ റിൻസിനും കുറുപ്പംപടി സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കുമാണ് പരിക്കേറ്റത്. റിൻസിന്റെ കൈ അക്രമികളിൽ ഒരാൾ പിടിച്ച് തിരിക്കുകയും മറ്റുരണ്ടു പൊലീസുകാരെ മർദിക്കുകയുമായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയോട് പ്രതികൾ മോശമായി പെരുമാറിയതായും പരാതിയുണ്ട്. പ്രതികളെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.