മനാമ: ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി നൽകണമെന്ന നിർദേശത്തിന് പാർലമെന്റ് അംഗീകാരം. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തിലാണ് അംഗീകാരം ലഭിച്ചത്. എംപി ഹസൻ ബുഖമ്മാസിന്റെ നേതൃത്വത്തിൽ അംഗങ്ങൾ സമർപ്പിച്ച അടിയന്തര നിർദേശത്തിന്മേലാണ് അംഗീകാരം ലഭിച്ചത്.
ആത്മീയതയിലും പ്രാർത്ഥനയിലും മുഴുകേണ്ട ദിവസങ്ങളാണ് റമദാനിലെ അവസാന പത്ത് നാളുകൾ. ആ സമയങ്ങളിൽ സ്കൂൾ സംബന്ധമായ വിഷയങ്ങളിൽ നിന്നും കുട്ടികളുടെ മനസ്സിന് മുക്തി നൽകി റമദാന്റെ ആത്മീയ സത്ത ഉൾക്കൊള്ളാൻ കുട്ടികൾക്ക് അവസരമൊരുക്കുകയാണ് വേണ്ടത്. പത്ത് ദിവസത്തെ അവധി നൽകുന്നതിലൂടെ കുട്ടികൾക്ക് മതപരമായ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനും റമദാന്റെ ആത്മീയ സത്ത പ്രാപ്യമാക്കാനും സാധിക്കും. ശൂറ കൗൺസിലിലേക്ക് കൈമാറിയ നിർദേശത്തിന് എംപിമാരുടെ പൂർണ പിന്തുണ ലഭിച്ചിരുന്നു. വിദ്യാഭ്യാസത്തെ പോലെ തന്നെ മതപരമായ വിശ്വാസവും പ്രാധാന്യമാണെന്ന് സെക്കന്‍റ് ഡെപ്യൂട്ടി സ്പീക്കർ എംപി അഹമ്മദ് ഖരാത്ത പറഞ്ഞു.