മലബാർ മൂവി ഫെസ്റ്റിവലിന് കൊയിലാണ്ടിയിൽ സമാപനം; ചർച്ചയായി ‘ഡബ്ല്യു.സി.സി.ക്ക് ശേഷമുള്ള മലയാള സിനിമ’

news image
May 18, 2026, 4:31 am GMT+0000 payyolionline.in

കൊയിലാണ്ടി: മൂന്നുദിവസമായി കൊയിലാണ്ടി ടൗൺഹാളിൽ ആവേശത്തോടെ നടന്നുവന്ന മലബാർ മൂവി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷന് പ്രൗഢമായ സമാപനം. മേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘മലയാള സിനിമ: ഡബ്ല്യു.സി.സി.ക്കുശേഷം’ എന്ന വിഷയത്തിലുള്ള ഓപ്പൺ ഫോറം ഏറെ ശ്രദ്ധേയമായി. ചർച്ചയിൽ പ്രമുഖ ചലച്ചിത്ര പ്രവർത്തകരായ പ്രതാപ് ജോസഫ്, പ്രേമൻ തറവട്ടത്ത്, എൻ.ഇ. ഹരികുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

​മലയാള ചലച്ചിത്ര രംഗത്ത് വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഡബ്ല്യു.സി.സി.ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, സിനിമാ മേഖലയിലെ ശക്തമായ അധികാരകേന്ദ്രങ്ങളെ പൂർണ്ണമായി ഇളക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ലെന്ന വിലയിരുത്തലുകളാണ് ചർച്ചയിൽ ഉയർന്നുവന്നത്. സിനിമയിലെ ആൺകോയ്മകളും മാറ്റങ്ങളും സംബന്ധിച്ച് ഗൗരവമേറിയ സംവാദമായി മാറിയ ഈ ഓപ്പൺ ഫോറത്തിൽ മധു കിഴക്കയിൽ മോഡറേറ്ററായി ചുമതല വഹിച്ചു.

​ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ നിരവധി മികച്ച ചിത്രങ്ങളുടെ പ്രദർശനമാണ് സമാപന ദിവസങ്ങളിൽ മേളയ്ക്ക് മാറ്റുകൂട്ടിയത്. ഇറാനിയൻ ചിത്രമായ ‘അണ്ടർ ദ സ്നോ’, പോളണ്ടിൽ നിന്നുള്ള ‘ലൗ പ്രോക്‌സി’, ബംഗ്ലാദേശി ചിത്രം ‘ദ റിവർ’ എന്നീ ഹ്രസ്വചിത്രങ്ങൾക്കൊപ്പം മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഫെമിനിച്ചി ഫാത്തിമ’, ‘പലമ’, ‘വിക്ടോറിയ’ എന്നീ മലയാള സിനിമകളും ‘റെക്കോഡ് ഡാൻസ്’ എന്ന ഡോക്യുമെന്ററിയും മേളയിൽ പ്രദർശിപ്പിച്ചു. വൈവിധ്യമാർന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്ത ചിത്രങ്ങൾ കാണാൻ വൻ ജനപങ്കാളിത്തമാണ് കൊയിലാണ്ടിയിൽ ദൃശ്യമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe