കല്ലാച്ചി: രാത്രി പെയ്ത മഴയിൽ സംസ്ഥാന പാതയിൽ വെള്ളക്കെട്ട്. വാഹനങ്ങൾ പോകുമ്പോൾ കടകളിലേക്ക് വെള്ളം കയറി. കുളിർമ ഫ്രൂട്ട്സ്, ആരാധ്യ ടെക്സ്റ്റയിൽസ്, കല്ലാച്ചിക്കുനി ഹോട്ടൽ തുടങ്ങിയവിടങ്ങളിൽ വെള്ളം കയറി. സമീപത്തെ മലഞ്ചരക്കു കടകളും മറ്റും അവധി ദിനമായതിനാൽ അടഞ്ഞു കിടക്കുകയാണ്.
നാദാപുരം പഞ്ചായത്തിലെ കുറ്റിപ്രം പാറയിൽ ക്ഷേത്രം ഒൻപതുകണ്ടം റോഡ് ഇന്നലെ പെയ്ത നേരിയ മഴയ്ക്കിടയിൽ വെള്ളം കയറിയ നിലയിൽ. ഏറെക്കാലമായി അറ്റകുറ്റപ്പണി പോലും നടത്താത്ത ഈ പിഡബ്ല്യുഡി റോഡ് കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്.
ഈ ഭാഗത്ത് നഷ്ടമുണ്ടായോ എന്നു വ്യക്തമല്ല. 25 ലക്ഷം രൂപ വിനിയോഗിച്ച് കുമ്മങ്കോട് അഴുക്കുചാൽ പണിതെങ്കിലും വെള്ളക്കെട്ടിന് ഒരു കുറവുമില്ല. സംസ്ഥാന പാതയുടെ ഇരു ഭാഗങ്ങളിലെയും അഴുക്കുചാലുകൾ ആഴം കൂട്ടുകയും റോഡ് വികസിപ്പിക്കുകയും ചെയ്യാൻ പൊതുമരാമത്ത് 3 കോടി രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും പണി തുടങ്ങുന്നതിനെതിരെ വ്യാപാരികൾ സമരം തുടങ്ങിയതിനാൽ പ്രവൃത്തി അവതാളത്തിലായതിനിടയിലാണ് റോഡ് പുഴയായി മാറിയതും കടകളിലേക്ക് വെള്ളം കയറിയതും.ഇന്നലെ ഉച്ച മുതൽ തുടങ്ങിയ മഴയ്ക്കിടയിൽ കുറ്റിപ്രം പാറയിൽ ക്ഷേത്രം റോഡ് അടക്കം പലയിടങ്ങളിലും വെള്ളത്തിലാണ്. കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധവും തകരാറിലായി.