മസ്കത്ത്: മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഒമാനിലും നാളെ റമദാന് വ്രതം ആരംഭിക്കും. രാജ്യത്തെ മതകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാഴാഴ്ചയായിരിക്കും റമദാന് ആരംഭിക്കുകയെന്ന് ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും നാളെ തന്നെയാണ് റമദാന് ഒന്ന്. ഇതോടെ ഒമാന്‍ ഉള്‍പ്പെടെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ഒരേ ദിവസം തന്നെ വിശ്വാസികള്‍ റമദാന് വ്രതം ആരംഭിക്കുകയാണ്.
കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും നാളെ റമദാന് വ്രതം ആരംഭിക്കുന്നത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരാണ് അറിയിച്ചത്. നാളെ (വ്യാഴം) റമദാന് ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവരും അറിയിച്ചു.