മുക്കം: പണിയാരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാവാത്ത മുക്കം നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ രണ്ടാം ഘട്ടം ഉടൻ പൂർത്തിയാക്കാൻ സി.കെ. കാസിം എം.എൽ.എ നിർദേശം നൽകി. എം.എൽ.എ ഓഫീസിൽ വെച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്. പ്രവൃത്തി വൈകുന്നതിനെതിരെ വ്യാപാരികളുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്ന് നിരന്തര പരാതികൾ ഉയർന്നിട്ടും കരാറുകാരൻ അനാസ്ഥ തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ.
നവീകരണത്തിന്റെ ഭാഗമായി മാസങ്ങളായി പലയിടങ്ങളും പൊളിച്ചിടുകയും പുതിയ ബസ് സ്റ്റാൻഡ് അടച്ചിടുകയും ചെയ്തതോടെ മുക്കത്തെ വ്യാപാരികൾക്ക് പെരുന്നാൾ കച്ചവടം പൂർണമായും നഷ്ടമായിരുന്നു. വരാനിരിക്കുന്ന ഓണം സീസൺ കൂടി ഇതേ രീതിയിൽ നഷ്ടമാവുമെന്ന ആശങ്ക ഉയർന്നതോടെയാണ് യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ നഗരസഭ കൗൺസിലർമാരായ സജീഷ് വയലത്ത്, ശരീഫ് വെണ്ണക്കോട്, സുഹറ വഹാബ്, ജിജി ജയരാജ്, ഹനീഫ തെച്ചിയാട്, ഷബാന എന്നിവരും പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വ്യാപാരി നേതാക്കളായ അലി അക്ബർ, അനീസ് വി.പി എന്നിവരും പങ്കെടുത്തു.
