എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ രണ്ടാം തവണയും ലോക ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു. മത്സരത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിന് സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ട് മറിച്ചുനൽകിയ പന്ത് കൃത്യമായ ഷോട്ടിലൂടെ ടോറസ് അർജന്റീനയുടെ വലയിലെത്തിക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ താരം എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് അർജന്റീനയ്ക്ക് വലിയ തിരിച്ചടിയായി.
മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും സ്പെയിൻ വ്യക്തമായ ആധിപത്യം പുലർത്തി. ലമീൻ യമാൽ, ഡാനി ഒൽമോ, ഓയർസബാൽ എന്നിവരുടെ നിരന്തര മുന്നേറ്റങ്ങൾ അർജന്റീനയെ പ്രതിരോധത്തിലാക്കിയപ്പോൾ, റോഡ്രിയും പൊറോയും കുക്കുറയയും അടങ്ങുന്ന പ്രതിരോധം മെസ്സിയെയും സംഘത്തെയും പൂർണ്ണമായി പൂട്ടിയിട്ടു. മത്സരത്തിൽ സ്പെയിൻ 20 തവണ ഗോൾശ്രമം നടത്തിയപ്പോൾ എക്സ്ട്രാ ടൈം അടക്കം അർജന്റീനയ്ക്ക് ആകെ മൂന്ന് ഷോട്ടുകൾ മാത്രമാണ് ഉതിർക്കാനായത്. സൂപ്പർ താരം ലയണൽ മെസ്സിയിലൂടെ 117-ാം മിനിറ്റിലാണ് അർജന്റീന മത്സരത്തിലെ ആദ്യത്തെ അപകടകരമായ ഗോൾശ്രമം നടത്തിയത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ മിന്നുന്ന രക്ഷപ്പെടുത്തലുകളാണ് നിശ്ചിത സമയത്ത് അർജന്റീനയെ വലിയ തോൽവിയിൽ നിന്നും കാത്തത്.
