മേപ്പയ്യൂർ: കാണാതായ മേപ്പയ്യൂർ സ്വദേശി ദീപക്കിനെ ഗോവ പനാജിയിൽ കണ്ടെത്തി. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് ഡി
വൈ എസ് പി ആർ.ഹരിദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദീപക്കിനെ ഗോവയിൽ നിന്ന് കണ്ടെത്തിയത്.
ഗോവയിലെ മഡ്ഗോവ പനാജി മേഖലയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ ഗോവൻ പോലീസ്
പിടിയിലായത്. പനാജി ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു.
നിലവിൽ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് ദീപക്. ദീപകിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ക്രൈംബ്രാഞ്ച് സംഘത്തിലെ അഞ്ചംഗ സംഘം ഇന്ന് ഗോവയിലെത്തും. ഒളിവിൽ പോയ ശേഷം ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും ഗോവൻ പോലീസ് പിടികൂടുമ്പോൾ ആധാർ കാർഡ്
കണ്ടെത്തിയതോടെ പിടിയിലായത് ദീപക് ആണെന്ന് സ്ഥിതീകരിച്ചെന്ന് അന്വേഷണ സംഘ തലവൻ ഡി
വൈ എസ് പി ആർ.ഹരിദാസൻ പറഞ്ഞു.
2022 ജൂൺ 7 ന് മേപ്പയൂരിലെ വീട്ടിൽ നിന്നും വിദേശത്തേക്ക് പോകാനുള്ള രേഖകൾ ശരിയാക്കാൻ എറണാകുളത്തേക്ക് പോയ ശേഷം ദീപക് തിരിച്ചു വന്നില്ല.12 ദിവസം കഴിഞ്ഞാണ് ബന്ധുക്കൾ മേപ്പയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷണത്തിനിടയിൽ ജൂലൈ 17 ന് തിക്കോടി കോടിക്കൽ ബീച്ചിൽ കാണപ്പെട്ട മൃതദേഹവുമായി സാമ്യം തോന്നിയതിനാൽ ബന്ധുക്കളെ വിളിച്ച് മൃതദേഹം കാണിച്ചു. ദീപക് തന്നെയാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിയുകയും ഇതേ തുടർന്ന് മൃതദേഹം ഏറ്റുവാങ്ങുകയും സംസ്ക്കരിക്കുകയും
ചെയ്തു. എന്നാൽ അന്ന് തന്നെ ദീപക്കിന്റെ സുഹൃത്ത് മൃതദേഹത്തെ പറ്റി സംശയം പ്രകടിപ്പിച്ചിരുന്നു.
ജൂലൈ 18 ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു.പോസ്റ്റ് മോർട്ടത്തിന് മുൻപായി മൃതദേഹത്തിൽ നിന്നും ശേഖരിച്ച രക്ത സാമ്പിളുകൾ ഡി .എൻ . എ ടെസ്റ്റിനായി കണ്ണൂരിലെ ലാബിലേക്കയച്ചു.ദീപകിന്റെ അമ്മ,സഹോദരി എന്നിവരുടേയും രക്ത സാമ്പിളുകൾ ശേഖരിച്ചത്. എന്നാൽ ആഗസ്റ്റ് 5 ന് പുറത്തു വന്ന പരിശോധന ഫലത്തിൽ മൃതദേഹം ദീപകിന്റെതല്ലെന്ന് കണ്ടെത്തി.തുടർന്ന് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തട്ടികൊണ്ടുപോയ ഇർഷാദിന്റെ മാതാവ്,സഹോദരൻ എന്നിവരുടെ രക്ത സാമ്പിളുകളൂം ശേഖരിച്ച പോലീസ് ഡി എൻ എ ടെസ്റ്റിന് അയച്ചു. പരിശോധന ഫലം പുറത്തു വന്നതോടെ മൃതദേഹം പേരാമ്പ്ര പന്തിരിക്കരയിൽ നിന്ന് സ്വർണ്ണകടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് ആണ് മരിച്ചതെന്ന് മനസിലാകുന്നത്. നാടിനെ നടുക്കിയ കൊലപാതകത്തിനൊപ്പം ദീപക്കിന്റെ തിരോധാനവും പോലീസ് അന്വേഷിക്കുകയായിരുന്നു. ലോക്കൽ പോലീസിന്റെ അന്വേഷണം എങ്ങുമെത്താതായതോടെ കേസ് ജില്ലക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തത്