തിരുവനന്തപുരം: രാജ്യതാല്പര്യങ്ങൾ വരുമ്പോൾ രാഷ്ട്രീയത്തിന്‍റെ കണ്ണട മാറ്റിവെക്കണമെന്ന് കേരളത്തെ ഉപദേശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളിലെ സംസ്ഥാന മികവിനെയും ജഗദീപ് ധൻകർ പുകഴ്ത്തി. നിയമസഭാ മന്ദിരത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. അതേസമയം, ബില്ലുകൾ ഒപ്പിടാതിരിക്കുന്നതിനെ ഗവർണ്ണറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വിമർശിച്ചു.
രാജ്യത്തിന് തന്നെ അഭിമാനമായ കേരള നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങൾക്കാണ് ഉപരാഷ്ട്രപതി തുടക്കമിട്ടത്. യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, കെഎസ് ചിത്ര അടക്കം കേരളം രാജ്യത്തിന് സംഭാവന ചെയ്ത പ്രതിഭകളെ ജഗദീപ് ധൻകർ പേരെടുത്ത് പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കേരള മികൻ്റെ ഗുണഭോക്താവാണ് താനെന്ന് സൈനിക സ്കൂളിൽ പഠിപ്പിച്ച മലയാളി അധ്യാപികയെ ഓർമ്മിപ്പിച്ച് ഉപരാഷ്ട്രപതി പറഞ്ഞു. വിവിധ രംഗത്തെ കേരളമികവ് പറയുമ്പോഴും എന്തിലും രാഷ്ട്രീയം കലർത്തുന്നത് മാറ്റിവെക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
അതേസമയം, നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാകുന്നത് വൈകുന്നതിൽ വേദിയിലുണ്ടായിരുന്ന ഗവർണ്ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരോഷമായി വിമർശിച്ചു. എന്നാല്‍, വിവിധ മേഖലകളിലെ കേരള മോഡലിനെ മലയാളത്തിൽ പ്രസംഗിച്ച ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ അഭിനന്ദിച്ചു. 98 ൽ 70 കോടി ചെലവിട്ട് നിയമസഭാ മന്ദിരം നിർമ്മിക്കുമ്പോൾ ധൂർത്ത് എന്ന ആക്ഷേപം ഉയർന്നിരുന്നു. നാണക്കേടായ കയ്യാങ്കളിയടക്കം നടന്നെങ്കിലും കെട്ടിടത്തിൻരെ പ്രൗഡിയിൽ മാത്രമല്ല സഭ ചേരുന്നതിലും ബില്ലുകൾ പാസ്സാക്കുന്നതിലുമെല്ലാം രാജ്യത്തിന് തന്നെ മികച്ച മാതൃകയാണ് രജത ജൂബിലി നിറവിലെ കേരള നിയമസഭാ മന്ദിരം.