റബ്ബറിന് 300 രൂപ താങ്ങുവില: കേരളത്തിലെ കർഷകർക്ക് നിരാശ, വില വർധന പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം

news image
Jul 26, 2023, 1:01 pm GMT+0000 payyolionline.in

ദില്ലി: റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ നൽകിയ മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ റബ്ബർ കർഷകർക്ക് സഹായകരമാകുന്ന വിധത്തിൽ റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയെന്നും അവർ പറഞ്ഞു.

ഇറക്കുമതി ചെയ്ത റബ്ബർ ആറ് മാസത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിബന്ധനയും കോംപൗണ്ട് റബ്ബറിന്റെ എക്സൈസ് ഡ്യൂട്ടി പത്തിൽ നിന്ന് 20 ശതമാനമാക്കിയെന്നും മന്ത്രി വിശദീകരിച്ചു. റബ്ബർ കർഷകർക്ക് നൽകുന്ന സബ്സിഡി പദ്ധതികൾ വിശദീകരിച്ച മന്ത്രി, റബ്ബർ കർഷകർക്ക് ലാറ്റക്സ് നിർമ്മാണത്തിനും മറ്റും പരിശീലനം നൽകുന്ന പരിപാടിയെ കുറിച്ചും മറുപടിയിൽ വിശദീകരിച്ചു.

എന്നാൽ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് മാസങ്ങളായി ചർച്ച ചെയ്യപ്പെട്ട വിവാദമാണ് ഇതോടെ അവസാനിക്കുന്നത്. താങ്ങുവില കിലോക്ക് 300 രൂപയാക്കിയാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമില്ലെന്നും കേരളത്തിൽ നിന്ന് ഒരു എംപിയെ സമ്മാനിക്കാമെന്നും കണ്ണൂർ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ ബിജെപി നേതാക്കളും റബ്ബർ ബോർഡ് ചെയർമാനുമടക്കം നിരവധി പേർ ബിഷപ്പിനെ നേരിട്ട് കണ്ടു.

എന്നാൽ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത എൽഡിഎഫും യുഡിഎഫും ശക്തമായ പ്രതിഷേധം ഉയർത്തി. തുടർന്ന് സിപിഎമ്മിന്റെ കർഷക സംഘടന റബ്ബർ വില കിലോയ്ക്ക് 300 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭവും ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിൽ ക്രൈസ്തവരായ കുക്കികൾക്കെതിരെയുള്ള ആക്രമണങ്ങൾ വിവാദമായ ഘട്ടത്തിലടക്കം ബിജെപിക്കെതിരെ ആയുധമായി ഇതര കക്ഷികൾ റബ്ബർ വില വിവാദം ഉയർത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe