ആലപ്പുഴ: കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്ത ബന്ധുവായ പെൺകുട്ടി ശിവൻകുട്ടിയെ കൊല്ലാൻ മുമ്പും പദ്ധതിയിട്ടിരുന്നു. കടുത്ത വൈരാഗ്യമാണ് പെൺകുട്ടിക്ക് ഇയാളോട് ഉണ്ടായിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവം ഒതുങ്ങിയ ശേഷം നാട് വിടാനായിരുന്നു പെൺകുട്ടിയുടെയും മറ്റ് പ്രതികളുടെയും പദ്ധതി. കൊലപാതകത്തിൽ മുഖ്യആസൂത്രകയായ പെൺകുട്ടി തന്നെയാണ് കൊല ചെയ്യേണ്ട രീതിയും രക്ഷപ്പെടാനുള്ള മാർഗവും തയ്യാറാക്കിയത്.
ശിവൻകുട്ടിക്കും ഭാര്യയ്ക്കും ഒപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മയും രണ്ടാം അച്ഛനും വിദേശത്താണ്. ഗർഭിണിയായതിനെ തുടർന്ന് രണ്ടാഴ്ചയ്ക്ക് മുമ്പാണ് അമ്മ നാട്ടിലെത്തിയത്. കൊല്ലപ്പെട്ടയാൾ ബാഡ് ടച് ചെയ്തുവെന്ന് പെൺകുട്ടി ആൺ സുഹൃത്തിനോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആൺ സുഹൃത്തിനോട് ശിവൻകുട്ടിയെ ആദ്യം കൊലപ്പെടുത്തണമെന്ന് പറഞ്ഞെങ്കിലും വിസമ്മതിച്ചു. ഇതോടെ കൊന്നില്ലെങ്കിൽ താൻ കൊലപ്പെടുത്തുമെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റ് വിവരങ്ങൾ പൊലീസിന് ലഭിച്ചു.
കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയും ശിവൻകുട്ടിയുമായി വഴക്കുണ്ടായിരുന്നു. പെൺകുട്ടിയുടെ ലഹരി ഉപയോഗവും ആൺ സുഹൃത്തുക്കളുമായുള്ള ബന്ധത്തെയും ശിവൻകുട്ടി ചോദ്യം ചെയ്തിരുന്നു. വൈകി വീട്ടിലെത്തുന്നതിന് നിരന്തരം വഴക്കു പറഞ്ഞത് പകയായി മാറി. ഇതോടെയാണ് കൊലപ്പെടുത്താനുള്ള പ്ലാൻ പെൺകുട്ടി തയ്യാറാക്കിയത്. വീഡിയോ കോളിൽ കൊലപാതകം കാണണമെന്ന് ആവശ്യപ്പെട്ടതും വിവസ്ത്രനാക്കണമെന്ന് നിർദേശിച്ചതും പെൺകുട്ടിയാണ്. ചോദ്യം ചെയ്യൽ വേളയിൽ ഒരിക്കൽ പോലും നാല് കുട്ടികളും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
കൃത്യം നടത്താൻ പ്രായപൂർത്തിയാകാത്ത പ്രതികൾ എത്തിയത് രാസലഹരി ഉപയോഗിച്ച ശേഷമാണെന്നും വിവരമുണ്ട്. പെൺകുട്ടിയ്ക്കും ആൺ സുഹൃത്തുക്കൾ പലപ്പോഴും ലഹരി കൈമാറിയിരുന്നു എന്നും പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. സഹപാഠികൾ ആരുമായും സൗഹൃദങ്ങൾ ഇല്ലെന്നും ഇൻട്രോവേർഡ് പ്രകൃതക്കാരിയാണ് കുട്ടിയെന്നുമാണ് അധ്യാപകർ പറയുന്നത്.
കുട്ടികൾ സ്ഥിരം ലഹരിക്ക് അടിമകളാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടികൾക്ക് ലഹരി ലഭ്യമാക്കിയ സംഘങ്ങളെ കുറിച്ചും അന്വേഷണം നടക്കുകയാണ്. കൊല്ലത്തെ പ്രാദേശിക സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടികളുടെ സിഡിആർ വിവരങ്ങൾ ഉൾപ്പെടെ പരിശോധിക്കും. കഞ്ചാവാണ് കുട്ടികൾ സ്ഥിരമായി ഉപയോഗിച്ചിരുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.
67 വയസുള്ള ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടിൽ നിന്നും ആറു പവൻ സ്വർണമാണ് മോഷണം പോയത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടിൽ നിന്ന് സ്വർണം കവർന്നതെന്നും വിവരമുണ്ട്.
ബന്ധുവീട്ടിലായിരുന്ന പെൺകുട്ടി കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരിൽ അവിടെ നിന്നിറങ്ങിയണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്. വീട് തുറക്കാൻ കഴിയുന്നില്ല അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. വയോധികൻ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലിൽ പെൺകുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടർന്ന് പരീക്ഷ എഴുതാൻ സ്കൂളിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇതോടെ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.
