അടിമാലി: വല്യപാറക്കുട്ടി ചോലക്കയത്ത് വ്യാഴാഴ്ച മൂന്ന് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മാങ്കുളത്ത് എല്ലാ ട്രക്കിങ് പരിപാടികളും നിരോധിച്ച് ജില്ല കലക്ടർ ഷീബ ജോർജ്. മാങ്കുളം പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
സ്കൂൾ വിനോദയാത്ര സംഘത്തെ അനധികൃതമായി വനത്തിൽ കൊണ്ടുവന്ന മൂന്ന് വാഹന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. ബിനോജ് അറിയിച്ചു. മൂന്ന് കുട്ടികൾ കയത്തിൽ മുങ്ങി മരിച്ചതടക്കം നിരവധി ദുരന്തങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ് നടപടി.
ദുരന്തം നടന്ന വല്യപാറക്കുട്ടി ഭാഗത്തേത്ത് വാഹനങ്ങൾ എത്താതിരിക്കാൻ വനം വകുപ്പ് അധികൃതർ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വലിയ കിടങ്ങ് തീർത്തു. അടിമാലി ഫോറസ്റ്റ് റേഞ്ചിൽ മച്ചിപ്ലാവ് സ്റ്റേഷന് കീഴിൽ വരുന്ന പ്രദേശമാണ് ഇവിടം.