തലശ്ശേരി : മുൻ ആഭ്യന്തരമന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണനു പൂർണ ഔദ്യോഗിക ബഹുമതികളോടെയാണു പൊലീസ് യാത്രാമൊഴിയേകുന്നത്. ചെന്നൈയിൽനിന്നുള്ള എയർ ആംബുലൻസ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സുരക്ഷയും അകമ്പടിയും ഒരുക്കിയിരുന്നു.
ഡിഐജി രാഹുൽ ആർ.നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം വിലാപയാത്രയ്ക്കൊപ്പം നീങ്ങി. വിലാപയാത്ര തലശ്ശേരി ടൗൺ ഹാൾ പരിസരത്ത് എത്തിയപ്പോൾ ബ്യൂഗിൾ സല്യൂട്ടോടെയാണു പൊലീസ് അഭിവാദ്യം ചെയ്തത്. ടൗൺ ഹാളിൽ നിന്നു രാത്രി വൈകി വീട്ടിൽ കോടിയേരിയുടെ മൃതദേഹം എത്തിച്ചപ്പോഴും പൊലീസ് ബ്യൂഗിൾ സല്യൂട്ട് നൽകി.
ഇന്ന് വൈകിട്ട് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ പൊലീസ് ഗൺ സല്യൂട്ട് ഉൾപ്പെടെ പൂർണ ഔദ്യോഗിക ബഹുമതികൾ നൽകും. കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരമർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തും. ഇന്ന് 10 മണിക്ക് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയാണ് അദ്ദേഹം കോടിയേരിക്ക് അന്ത്യോപചാരമർപ്പിക്കുക.