വൈക്കം: ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി നഴ്സും രണ്ടു കുട്ടികളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നഴ്സായ അഞ്ജുവിന്റെ പിതാവ്. എന്തെങ്കിലും കുടുംബ പ്രശ്നങ്ങൾ ഉള്ളതായി മകൾ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് പിതാവ് അശോകൻ വ്യക്തമാക്കി. അതേസമയം, ചെറിയകാര്യങ്ങള്‍ക്ക് ദേഷ്യപ്പെട്ടിരുന്നയാളാണ് മകളുടെ ഭർത്താവ് സാജുവെന്നും അശോകന്‍ പറഞ്ഞു.
വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ആറുവയസുകാരി ജാന്‍വി, നാലു വയസുള്ള ജീവ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജു (52) പൊലീസ് കസ്റ്റഡിയിലാണ്.
2012ലായിരുന്നു സാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം. 2021 ഒക്ടോബറിലാണ് അഞ്ജുവും സാജുവും യുകെയിലേക്കു പോകുന്നത്. പിന്നീട് 2022 ജൂണില്‍ മക്കളേയും കൊണ്ടുപോയി. അതുവരെ ഇരുവർക്കുമിടയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.
അതേസമയം, സാജുവിന് അവിടെ ജോലി ശരിയായിരുന്നില്ലെന്ന കാര്യം കൂടി കുടുംബാംഗങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇവിടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സാജുവിന്, യുകെയിൽ എത്തിയശേഷം ആ ജോലി തുടരാനായിരുന്നില്ല. ഇതിൽ സാജുവിന് ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി പറയുന്നു.