ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശുന്നു. റിയാദിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ അന്തരീക്ഷം പൊടിമൂടിയ അവസ്ഥയിലാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ അവസ്ഥയിൽ പൊടിപടലങ്ങളാൽ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്. തണുപ്പുകാലത്തിൽനിന്ന് വേനൽക്കാലത്തിലേക്കുള്ള കാലാവസ്ഥാമാറ്റത്തിന്റെ സൂചനയായി വരും ദിവസങ്ങളിലും രാജ്യവ്യാപകമായി പൊടിക്കാറ്റ് തുടരുമെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആകാശത്ത് പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റ് കാഴ്ച പരിമിതപ്പെടുത്തുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളം വരും ദിവസങ്ങളിൽ തന്നെ താപനില ക്രമേണ ഉയരാനാണ് സാധ്യതയെന്നും എല്ലായിടത്തും 10 ഡിഗ്രി സെൽഷ്യസിന് മുകളിലായി കഴിഞ്ഞെന്നും കേന്ദ്രം വിശദീകരിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ആകാശത്ത് ഉയർന്ന മർദം നിലനിൽക്കുമെന്നും ഏപ്രിൽ 20 വരെ കാലാവസ്ഥ അൽപം അസ്ഥിരമായിരിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.