തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൻ്റെ രണ്ടാം വാര്‍ഷികത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്. ഐഎഎസ് ഉദ്യോഗസ്ഥനെയും അടക്കം പ്രതിഷേധക്കാര്‍ തടഞ്ഞു. അബ്ദുള്‍ നാസര്‍ ഐഎഎസിനെയാണ് സമരക്കാര്‍ തടഞ്ഞത്. പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അരി ചാമ്പാൻ അരിക്കൊമ്പനും ചക്ക ചാമ്പാൻ ചക്കക്കൊമ്പനുമെന്ന പോലെ കേരളം ചാമ്പാൻ ഇരട്ടച്ചങ്കനെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പരിഹസിച്ചു. അതിനിടെ, ജീവനക്കാരെ കടത്തി വിടുന്നതിനെ ചൊല്ലി പൊലീസും സമരക്കാരുമായി നേരിയ സംഘർഷവുമുണ്ടായി.
ഒരു വശത്ത് പ്രോഗ്രസ് കാർഡുമായി സർക്കാറിൻ്റെ വലിയ ആഘോഷം, മറുവശത്ത് കുറ്റപത്രകവുമായി സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷം. സര്‍ക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയലിന് അതിരാവിലെ മുതൽ പ്രവര്‍ത്തകരെത്തി. കൻ്റോൺമെൻ്റ് ഗേറ്റൊഴികെയുള്ള ഗേറ്റുകൾ രാവിലെ മുതൽ വിവിഝ ജില്ലകളിലെ പ്രവർത്തകർ വളഞ്ഞു. ഒൻപത് മണിയോട് അടുപ്പിച്ച് സെക്രട്ടേറിയറ്റ് പരിസരമാകെ സമരക്കാരെ കൊണ്ട് നിറഞ്ഞു. തുടര്‍ ഭരണം കിട്ടി രണ്ട് വര്‍ഷം കൊണ്ടുണ്ടാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടിൽ അഴിമതി എണ്ണിപ്പറഞ്ഞ് മാര്‍ക്കിട്ടായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം.