കൊച്ചി: അങ്കമാലി കറുകുറ്റിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ലോട്ടറി കച്ചവടം നടത്തിയിരുന്ന തിരുവനന്തപുരം കരുംകുളം സ്വദേശി ഫ്ലോറൻസിയെ (36) ആണ് മരിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലപാതകമെന്നാണ് സംശയം.
കഴിഞ്ഞ മൂന്ന് വർഷമായി പള്ളിയങ്ങാടിയിലെ പഴയ ഷോപ്പിങ് കോംപ്ലക്സിന്റെ ഒരു ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ. അങ്കമാലിയിലും കറുകുറ്റി മേഖലയിലും ലോട്ടറി വിറ്റായിരുന്നു ഉപജീവനം നടത്തിയിരുന്നത്. ഒറ്റയ്ക്കായിരുന്നു ഇവർ താമസിച്ചിരുന്നത്.
പോലീസും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ക്യാമറകളുൾപ്പെടെ പരിശോധിക്കുന്നുണ്ട്. സമീപവാസികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്.
