മനാമ/ദുബായ്: വിദേശ രാജ്യങ്ങളിലേക്ക് ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് ബഹ്റൈനിലും വ്യാപകം. കഴിഞ്ഞ ദിവസം യുഎഇയിലെ ഇത്തരം തട്ടിപ്പിനെക്കുറിച്ച് മനോരമ ഓൺലൈനിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ബഹ്റൈനിൽ നിന്നും മറ്റും ഒട്ടേറെ പേരാണ് അവരും തട്ടിപ്പിൽപ്പെട്ട് പണം നഷടപ്പെട്ട വിവരം കൈമാറാൻ മുന്നോട്ടുവന്നത്.പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ടൂർ പാക്കേജും ബഹ്റൈനിലെ പ്രമുഖ വിനോദകേന്ദ്രങ്ങൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ വൻ നിരക്കിളവോടെ താമസവും വാഗ്ദാനം നൽകി വഞ്ചിക്കുന്ന സംഘങ്ങൾ ഏറെ കാലമായി ഒട്ടേറെ പേരിൽ നിന്ന് വൻ തുകകൾ തട്ടിയെടുത്തതായി മലയാളി സാമൂഹിക പ്രവർത്തകർ പറഞ്ഞു.
അവധി ദിവസങ്ങളിലും മറ്റും പ്രവാസികൾ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന സാഹചര്യം മുന്നിൽക്കണ്ടാണ് ഇവർ ഇപ്പോൾ കൂടുതൽ സജീവമായിരിക്കുന്നത്. ഇവരുടെ വഞ്ചനയിൽപ്പെട്ട് വൻതുകകളും സമയവും നഷ്ടപ്പെട്ടവർ ഒട്ടേറെ. വിദേശയാത്രയ്ക്ക് ഏറ്റവും മുന്നിൽ നിൽക്കുന്നവരാണെന്നതിനാൽ മലയാളികളാണ് വഞ്ചിക്കപ്പെട്ടവരിൽ കൂടുതൽ.
∙ പെട്ടെന്ന് കെണിയിൽ വീഴുന്നത് സ്ത്രീകൾ
മാളുകൾക്കും സൂപ്പർ-ഹൈപ്പർ മാർക്കറ്റുകൾക്കും മുന്നിൽ ജീവനക്കാരെ നിർത്തിയാണ് കുടുംബവുമായി സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെ ഇവർ വലവീശുന്നത്. മിക്കയിടങ്ങളിലും മലയാളികളടക്കമുള്ള സന്ദർശക വീസയിലെത്തുന്ന ഇന്ത്യൻ, പാക്കിസ്ഥാനി യുവാക്കളാണ് ക്യാൻവാസിങ് നടത്തുന്നത്.ചിലയിടങ്ങളിൽ പെൺകുട്ടികളെയും യുവതികളെയും മുന്നിൽ നിർത്തുന്നു. സ്ത്രീകളെയും വീട്ടമ്മമാരെയുമാണ് ഇവർ എളുപ്പത്തിൽ കെണിയിൽ വീഴ്ത്തുന്നത്. ആദ്യം ഒരു കൂപ്പണാണ് നൽകുക. ഇത് പൂരിപ്പിച്ചിട്ടാൽ ഭാഗ്യ നറുക്കെടുപ്പിലൂടെ കുറഞ്ഞ നിരക്കിൽ ഹോട്ടൽ താമസം, ടൂർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളാണ് വാഗ്ദാനം. കൂപ്പൺ പൂരിപ്പിച്ച് നിക്ഷേപിക്കുന്ന എല്ലാവർക്കും നറുക്കെടുപ്പ് തീയതി കഴിഞ്ഞയുടൻ ഫോൺ വിളിയെത്തുന്നു.
താങ്കൾക്ക് സമ്മാനം ലഭിച്ചിരിക്കുന്നുവെന്നും അതു സ്വീകരിക്കാൻ കുടുംബ സമേതമായിരിക്കണം പ്രമുഖ ഹോട്ടലിൽ എത്തേണ്ടത് എന്നുമാണ് ആവശ്യപ്പെടുക. ഇതുകണ്ട് ആവേശം മൂത്ത് കുടുംബം ഹോട്ടലിലെത്തുന്നവർക്ക് അവിടെയൊരുക്കിയ പ്രത്യേക പരിപാടിയിലേക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. തുടർന്ന് ചുരുങ്ങിയത് ഒരു മണിക്കൂറോളം കമ്പനിയുടെ ടൂർ പാക്കേജിനെക്കുറിച്ച് ക്ലാസെടുക്കും. ഒട്ടേറെ കുടുംബങ്ങൾ ഇതിനായി എത്തിച്ചേരാറുമുണ്ട്.
2 മുതൽ 5 വരെ വർഷങ്ങളിൽ ഉപയോഗിക്കാവുന്ന രാജ്യാന്തര ടൂർ പാക്കേജാണ് ഇവർ വിഡിയോ ദൃശ്യങ്ങൾ സഹിതം വിവരിക്കുക. ഇന്ത്യയിലടക്കം വിവിധ ലോക രാജ്യങ്ങളിൽ പ്രമുഖ വിനോദ കേന്ദ്രങ്ങളുടെ സന്ദർശനം, ആഡംബര ഹോട്ടലുകളിൽ താമസം, ഭക്ഷണം തുടങ്ങിയവയൊക്കെയാണ് കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുക. ഇന്ത്യയിൽ കശ്മീർ സന്ദർശനം മുതൽ ആലപ്പുഴയിലെ ബോട്ടുയാത്ര കൂടിയുണ്ട്. ബഹ്റൈൻ പാക്കേജിൽ 10 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
അഡ്വാൻസായി പാക്കേജിന്റെ പകുതി തുക ഇരകൾക്ക് ആലോചിക്കാൻ സമയം നൽകാതെ അവിടെ വച്ചുതന്നെ കൈക്കലാക്കും. തുടർന്ന് പൂർണ തുക നൽകിയാൽ പോകേണ്ട സ്ഥലങ്ങളിലെ പ്രമുഖ ഹോട്ടലുകളുടെ വ്യാജ വൗച്ചറുകളും നൽകും. എന്നാൽ ഇവരെ വിശ്വസിച്ച് വൻ തുക കൊടുത്ത് വിമാന ടിക്കറ്റെടുത്ത് വിദേശങ്ങളിൽ ചെല്ലുമ്പോഴാണ് ഇത്തരത്തിലൊരു കമ്പനിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും മുറി ബുക്ക് ചെയ്തിട്ടില്ലെന്നും മനസ്സിലാവുക. 100 മുതൽ 800 ബഹ്റൈൻ ദിനാർ വരെയാണ് പലർക്കും നഷ്ടമായിരിക്കുന്നത്.
നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് പൊള്ളുന്ന നിരക്ക്, കുറഞ്ഞ നിരക്കിൽ യൂറോപ്പിലേക്കായാലോ ഇന്ത്യയിലേക്ക് അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് പൊതു അവധിക്കാലത്ത് ടിക്കറ്റ് നിരക്കിന് പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ നിരക്കിൽ യൂറോപ്പിലും ഇന്ത്യയിലും ചുറ്റിക്കറങ്ങി നാട്ടിലേക്ക് പോയാലോ. ഈ ചതിയിലാണ് താനും കുടുംബവും പെട്ടുപോയതെന്ന് യൂറോപ്പ് യാത്രയ്ക്കായി ഒന്നര ലക്ഷം രൂപ(478 ബിഡി) നൽകി ചതിക്കപ്പെട്ട കൊല്ലം സ്വദേശി അനിൽ പറഞ്ഞു.
നഗരത്തിലെ ഒരു പ്രമുഖ മാളിൽ നിന്ന് ഈ വർഷം ഫെബ്രുവരി അവസാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ കൂപ്പൺ പൂരിപ്പിച്ച് നൽകിയത്. വൈകാതെ, വിജയിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പേരിൽ മനാമയിലെ പ്രമുഖ ഹോട്ടലിൽ വിളിച്ച് ടൂറ് പാക്കേജുകൾ വിവരിച്ച ശേഷം 475 ബിഡിയുടെ ഇന്ത്യാ യാത്രാ പദ്ധതിയിൽ പങ്കാളിയാകാൻ നിർബന്ധിച്ചു. അനിൽ അപ്പോൾ തന്നെ 200 ബിഡി അടയ്ക്കുകയും ചെയ്തു. തിരിച്ചുപോകാനുള്ള ടിക്കറ്റ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളെത്തുടർന്നാണ് യാത്രയ്ക്ക് തയാറായതെന്നും ഇദ്ദേഹം അധികൃതർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.